Monday, March 30, 2015

കേട്ട(കെട്ടു) കഥ


യക്ഷികളെയും
പ്രേതത്തിനെയും
സ്ഥിരം കാണുന്ന കൂട്ടുകാരന്‍റെ 
ഉറങ്ങാത്ത രാത്രിയിലേയ്ക്ക്
കൊടുംകാറ്റു പോലെ
ഒരു ഭയം വീശി
ഭയം നിറയെ
ഇതുവരെ കാണാത്ത
പാലപ്പൂക്കള്‍ മിന്നിപ്പടരും
പെരുമഴയെ ചോരയോട്
അവന്‍റെ സ്വപ്നം ഉപമിക്കും
വഴികളെല്ലാം
പെരുമ്പാമ്പുകളാവുകയും
അലര്‍ച്ചകളെ
വിഴുങ്ങുകയും ചെയ്യും
ഇറുക്കി അടയ്ക്കുന്ന
അവന്‍റെ കണ്ണില്‍
ചോരക്കൊമ്പുള്ള തലയോട്ടികളും
കനല്‍തേറ്റകളും പറന്നു നടക്കും
ഞാനതിനെ
ചിമ്മുന്ന ക്യാന്‍വാസാക്കും
ഉറക്കത്തില്‍ നിന്നും
ഇറങ്ങിയോടാന്‍
വഴികളില്ലാതെ ഇരുട്ടില്‍
കുഴിയില്‍ പലപ്പോഴും വീഴും
അതിനെ ഞാന്‍ ഉറക്കത്തിലെ
വലിയ വളവുകളാക്കും
കണ്ണുകള്‍ പുഴയാക്കി
അതില്‍ സൂര്യനെയും
ചന്ദ്രനേയും വരുത്തി
ചുവപ്പിച്ചും കടുപ്പിച്ചും
പിന്നാലെ വരും
ഇതെല്ലാം കേട്ട് ഞാന്‍
ഓരോന്നിനെയും
മറ്റൊന്നിനോട് ഉപമിച്ച്
ഒരു പ്രേതക്കവിത എഴുതി
പൊട്ടിച്ചിരിക്കാന്‍
തീരുമാനിക്കും

No comments:

Post a Comment