Friday, February 27, 2015

കറുത്ത നിറമുള്ള ഒന്നിനെ ഇളം ഓറഞ്ചുകൊണ്ട് മഴവില്ലാക്കിയ കവിത

എന്നും എപ്പോഴും രാത്രി മാത്രമായിരുന്ന
നക്ഷത്രങ്ങള്‍ സ്വപ്നത്തില്‍ മാത്രമായിരുന്ന
ആരുമാരും നടക്കാതിരുന്നിട്ടും
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നൂല് പോലെ
തെളിഞ്ഞു കിടന്നൊരു കറുത്ത ഇടവഴിയിലേയ്ക്ക്
ഏതോ ചില്ലയില്‍നിന്നും
ഇടറി വീണൊരു ഇളം ഓറഞ്ചു നിറം !

നിനക്ക് കാടിന്‍റെ നിശ്ശബ്ദതയെ
സംഗീതമാക്കാന്‍ അറിയാമായിരുന്നു

നിനക്ക് ഈ വഴിയിലേയ്ക്ക്
കാറ്റിനെ വിളിച്ചുകൊണ്ടു വരാന്‍
അറിയാമായിരുന്നു

ഓരോ കാറ്റിലും
ഒരായിരം കടുംചുവപ്പന്‍ വാകപ്പൂക്കള്‍
കൊഴിച്ചിടാന്‍ അറിയാമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നീ വഴിനീളെ കടല്‍നീല
ശലഭങ്ങളെക്കൊണ്ട് നിറയ്ക്കുമായിരുന്നു

ചാറ്റല്‍മഴയില്‍ നനഞ്ഞുനില്‍ക്കുന്ന
ഇലപ്പച്ചപ്പടര്‍പ്പുകളെ
സ്വര്‍ണ്ണം ചാലിച്ച മഞ്ഞത്തുടിപ്പാല്‍
മിനുക്കുമായിരുന്നു

ഉരുളന്‍ കല്ലുകള്‍
ആഴ്ന്നു തറഞ്ഞു കിടന്നിടത്തുനിന്നും
ഏതോ വിടവുകളിലൂടെ
ചെറുപുല്ലുകള്‍ കിളിര്‍ത്തുവരികയും
അതില്‍ അരിമണിയോളമുള്ള
വയലറ്റ് പൂക്കള്‍
ചിരിച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നിനക്കൊപ്പം മാമരത്തിന്‍റെ
കൊമ്പുകളിലേയ്ക്ക്
വെള്ളി നക്ഷത്രക്കണ്ണുകളും
തവിട്ടു ചിറകുള്ള
നൂറു നൂറു ചിലമ്പലുകളുമുണ്ടായിരുന്നു

നീ പാതിരാപ്പൂക്കളെ
മുത്തി ഉണര്‍ത്തുകയും
നീ കാട്ടുവള്ളികളെ
ഊഞ്ഞാലാട്ടുകയും ചെയ്തിരുന്നു

ഞാന്‍ കറുത്തു കിടന്നൊരു
കനത്ത മൌനമായിരുന്നു
നീ ..
നീയോ ?
നിന്നെ ഞാന്‍ എന്‍റെ ഹൃദയത്തിലേയ്ക്ക്
ഏറ്റുവാങ്ങിയ
ഇളം ഓറഞ്ചു നിറമുള്ള
സായാഹ്നസന്ധ്യയായിരുന്നു

നീ നിറങ്ങളെ കൊണ്ടുവന്നു
നീ ഗാനങ്ങളെകൊണ്ട് നിറച്ചു

ഞാനിപ്പോള്‍ നിന്നിലൂടെ
ആകാശത്തിലേയ്ക്ക് തുറന്നുവച്ചൊരു
മഴവില്‍ പാലമാണ് !

(malayalam news-feb 23)

1 comment: