Thursday, November 7, 2013

കളിക്കൂട്ടുകാരുടെ ഒരു കഥ


മഞ്ഞും വെയിലും മഴയും
പണ്ട് എന്‍റെ കളിക്കൂട്ടുകാരായിരുന്നു
ഇന്നലെ വരെ ഇരുണ്ടുകൂടിയ ,
കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നും
ഒരു സുപ്രഭാതത്തില്‍,
നിറയെ കാപ്പിപ്പൂക്കള്‍ക്കൊണ്ട് വന്ന്
എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
മുറ്റം നിറയെ മാമ്പഴം വീഴ്ത്തി
തൊടിയിലാകെ മുല്ലപ്പൂക്കള്‍ കൊഴിച്ച്
രാത്രിയുടെ ചൂടന്‍പുതപ്പിനുള്ളില്‍
അമ്മയോട് ചേര്‍ത്ത്‌കിടത്തി
മഴയും എന്നെ കൂട്ടുകാരിയാക്കി.
വേലിത്തലപ്പുകളില്‍
സൂര്യന്‍റെ കുഞ്ഞുമക്കളെ കൊണ്ടുവന്നും
നനഞ്ഞ വഴികളില്‍ തിളങ്ങിയും
മരച്ചില്ലകളെ സ്വര്‍ണ്ണം പുതപ്പിച്ചും
വെയിലുമെന്‍റെ ബാല്യം സ്വന്തമാക്കി.
വര്‍ഷങ്ങള്‍ക്കു ശേഷം
ഓര്‍മ്മയുടെ വഴികളിലൂടെ നടക്കുമ്പോള്‍
ആ പഴയ മഞ്ഞുകാലത്തെയും
മഴയെയും വെയിലിനെയും കാണാനാഗ്രഹിച്ചു.
മഴയും മഞ്ഞും ആരോ വിലക്ക് വാങ്ങിയെന്നും
വെയില്‍ മാത്രം നാട്ടിലുണ്ടെന്നും ആരോ പറഞ്ഞു.
തിളക്കമില്ലാതെ ആടയാഭരണങ്ങളില്ലാതെ
ഉന്മേഷമില്ലാതെ ,
എന്നെയൊന്നു തിരിച്ചറിയാതെ
വരണ്ടു വരണ്ട് ആരെയെല്ലാമോ ശപിച്ചുകൊണ്ട്
ഒരു വെയിലാവഴി കടന്നുപോയി .
പൊള്ളുന്ന വഴിയില്‍
ഒരു തുള്ളി മഴ കാത്ത് ഞാന്‍ തളര്‍ന്നിരുന്നു..
മേഘങ്ങള്‍ക്കിടയില്‍ നിന്നും
ഒരു മഞ്ഞുകാലം ഭ്രാന്തിയെപ്പോലെ ചിരിച്ചു.. !!

1 comment:

  1. മഞ്ഞും മധുമാരിയും..

    നല്ല കവിത

    പുതുവത്സരാശം സകൾ....

    ReplyDelete